ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ച് ഇറക്കി. ഏകദേശം എട്ട് മണിക്കൂറിലധികം ആകാശത്ത് തുടർന്ന ശേഷമാണ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തത്.
230 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനം പുറപ്പെട്ട് മണിക്കൂറുകൾ കഴിഞ്ഞാണ് സാങ്കേതിക പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി വിമാനം തിരികെ ഡൽഹിയിലേക്ക് തന്നെ തിരിച്ചുവിടാൻ പൈലറ്റ് തീരുമാനിക്കുകയായിരുന്നു.
യാത്രക്കാർക്ക് ഉണ്ടായ ബുദ്ധിമുട്ടിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. ഇവർക്കായി പകരം സംവിധാനം ഒരുക്കുമെന്നും എയർലൈൻ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
"മെയ് 27-ന് ഡൽഹിയിൽ നിന്നും സാൻഫ്രാൻസിസ്കോയിലേക്ക് പുറപ്പെട്ട AI173 വിമാനം, സാങ്കേതിക തകരാറിനെ തുടർന്ന് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ഡൽഹിയിൽ തിരിച്ചിറക്കി. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തിട്ടുണ്ട്. എയർ ഇന്ത്യയുടെ സുരക്ഷാ മാനദണ്ഡങ്ങൾക്കനുസൃതമായി വിമാനം വിശദമായ സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കുകയാണ്'.- എയർഇന്ത്യ പ്രസ്താവനയിലൂടെ അറിയിച്ചു.
മൂന്ന് മണിക്കൂറിലധികം പറന്ന ശേഷം ചൈനീസ് വ്യോമാതിർത്തിയിൽ വച്ചാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടത്. ആകെ എട്ട് മണിക്കൂറിലധികം യാത്ര ചെയ്താണ് വിമാനം ഒടുവിൽ ഡൽഹിയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തത്.